Latest Updates

കൊച്ചി: കേരള തീരത്ത് അടുത്തതായി മുങ്ങിയ എല്‍സ 3കപ്പല്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയായി തുടരുന്നു. മെയ് 25ന് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ഉള്‍പ്പെടെ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ജൂലൈ 3ന് മുമ്പ് എണ്ണ നീക്കം ചെയ്യണമെന്ന് കേന്ദ്ര ഡിജി ഷിപ്പിംഗ് കമീഷന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും, ഇതിനായി നിയോഗിച്ചിരുന്ന ടി ആന്‍ഡ് ടി സാല്‍വേജ് സംഘം സ്ഥലം വിട്ടതോടെ പ്രതീക്ഷകള്‍ തളളി. കടലിന്റെ അടിത്തട്ടില്‍ 54 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന കപ്പലില്‍ നിന്ന് എണ്ണയും മാരക രാസപദാര്‍ഥങ്ങളുമാണ് നീക്കം ചെയ്യേണ്ടത്. സാല്‍വേജ് സംഘത്തിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന് കപ്പല്‍ ഉടമസ്ഥര്‍ ആരോപിച്ചെങ്കിലും, എന്നാല്‍ ഇത് തൊടുന്യായം ആണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച താത്കാലികമായി തടയാനായി ടെങ്കുകള്‍ സീല്‍ ചെയ്തിട്ടുണ്ടെങ്കിലും, കപ്പലില്‍ കാല്‍സ്യം കാര്‍ബൈഡ് പോലുള്ള അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ 12 കണ്ടെയ്‌നറുകളുണ്ട്. പ്രക്ഷുബ്ധമായ കാലവര്‍ഷം കാരണം അടുത്ത മാസങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുങ്ങിയ കപ്പലിന് സമീപം മത്സ്യബന്ധന യാനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇത് വലിയ ഭീഷണിയാകുന്നുണ്ട്. പരിസ്ഥിതിയും മത്സ്യബന്ധന മേഖലയുമെല്ലാം അപകടഭീഷണിയിലാകുമ്പോള്‍ അധികൃതര്‍ ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നത് വിവിധ വൃത്തങ്ങളില്‍ നിന്ന് ഉയരുന്ന ആവശ്യമാണ്.

Get Newsletter

Advertisement

PREVIOUS Choice